ന്യൂഡൽഹി∙ പഞ്ചാബിലെ ഫിറോസ്പുരിൽ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ കുഴഞ്ഞുവീണു മരിച്ചു. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ സിക്സടിച്ചതിനു പിന്നാലെ ഫിറോസ്പുർ സ്വദേശിയായ ഹർജീത് സിങ്ങാണു കുഴഞ്ഞു വീണു മരിച്ചത്.
സിക്സടിച്ച ശേഷം പിച്ചിന്റെ മധ്യഭാഗത്തേക്കു നടന്നെത്തിയ ഹർജീത് ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു
ഹർജീത് സിങ്ങിന് ഹൃദയാഘാതമുണ്ടായതായാണു വിവരം. സിപിആര്‍ നൽകി സഹതാരങ്ങൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ക്രിക്കറ്റ് താരം മരണത്തിനു കീഴടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അസ്വസ്ഥനായി ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന ഹർജീത് പിന്നാലെ ഗ്രൗണ്ടിലേക്കു വീഴുകയായിരുന്നു.
2024 ൽ പുണെയിൽ 35 വയസ്സുകാരൻ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചിരുന്നു. നെഞ്ചു വേദനയെ തുടർന്ന് ഗ്രൗണ്ട് വിട്ട ഇമ്രാൻ പട്ടേൽ എന്നയാളാണ് ഡഗ്ഔട്ടിൽ എത്തും മുൻപേ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
