ചെന്നൈ: നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്, തന്റെ പനയൂരിലെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ചെന്നൈയിലെ അതിവേഗം വളരുന്ന ഐടി കേന്ദ്രമായ വേളച്ചേരിയിൽ നിന്ന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് തമിഴക വെട്രി കഴകത്തിലെ (ടിവികെ) മുതിർന്ന നേതാക്കൾ അറിയിച്ചു. ഇതൊരു പ്രതീകാത്മകമായ ഗ്രാമീണ അരങ്ങേറ്റത്തേക്കാൾ, കൃത്യമായി ആസൂത്രണം ചെയ്ത ഒരു നഗര കേന്ദ്രീകൃത ലോഞ്ച് പാഡായാണ് പാർട്ടി കാണുന്നത്.

കഴിഞ്ഞ മാസങ്ങളിൽ വിജയ് മത്സരിക്കുമോ എന്നതിനേക്കാൾ എവിടെ നിന്ന് മത്സരിക്കും എന്നതായിരുന്നു പാർട്ടിക്കുള്ളിലെ പ്രധാന ചർച്ചാവിഷയം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വിരുഗമ്പാക്കം മണ്ഡലത്തെക്കുറിച്ച് ആദ്യഘട്ടത്തിൽ ആലോചനകൾ നടന്നിരുന്നു. കൂടാതെ ‘V’ അക്ഷരത്തിൽ തുടങ്ങുന്ന വിരുധാചലം, വിക്രവാണ്ടി തുടങ്ങിയ മണ്ഡലങ്ങളെക്കുറിച്ചും പഠിച്ചു. വിജയുടേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെയും പേരുകൾക്കൊപ്പം ‘V’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന മണ്ഡലങ്ങൾ തിരഞ്ഞെടുക്കുന്നത് ഗുണകരമാകുമെന്ന് ഒരു ജ്യോത്സ്യൻ ഉപദേശിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, വേളച്ചേരി മണ്ഡലം തിരഞ്ഞെടുത്തതോടെ പാർട്ടി അതിന്റെ ലക്ഷ്യം ഉറപ്പിച്ചു കഴിഞ്ഞു. മറ്റേതൊരു മണ്ഡലത്തേക്കാളും വേളച്ചേരി നൽകുന്ന വലിയൊരു പ്രത്യേകതയുണ്ട്: യുവജനങ്ങൾ, കന്നി വോട്ടർമാർ, സോഫ്റ്റ്വെയർ പ്രൊഫഷണലുകൾ, മാൾ ജീവനക്കാർ, ഗിഗ് ഇക്കോണമി (ഡെലിവറി/ക്യാബ്) തൊഴിലാളികൾ, അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന കുടിയേറ്റക്കാർ, തമിഴ് ഇതര നഗരവാസികൾ എന്നിവരുടെ വലിയൊരു സാന്നിധ്യം അവിടെയുണ്ട്. സർവ്വേകൾ പ്രകാരം വിജയ്യുടെ ഏറ്റവും വലിയ പിന്തുണക്കാരും ഈ വിഭാഗമാണ്.

ജാതി രാഷ്ട്രീയത്തിന് മുൻതൂക്കമുള്ള ഗ്രാമീണ മേഖലകളിൽ നിന്ന് വിഭിന്നമായി, വെള്ളപ്പൊക്കം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, ഭരണം തുടങ്ങിയ വിഷയങ്ങളാണ് വേളച്ചേരിയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത്. സ്ഥിരമായി ഒരു പാർട്ടിക്ക് തന്നെ വോട്ട് ചെയ്യുന്ന രീതിയും ഈ മണ്ഡലത്തിനില്ല. 2016-ൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയം തീരുമാനിക്കപ്പെട്ടത്. 2021-ൽ ആദ്യമായി മത്സരിച്ച കമൽ ഹാസന്റെ മക്കൾ നീതി മയ്യം സംസ്ഥാന ശരാശരിയേക്കാൾ വളരെ കൂടുതൽ വോട്ടുകൾ ഇവിടെ നേടി. 13.06% വോട്ടുകളോടെ (23,000-ലധികം വോട്ട്) മൂന്നാം സ്ഥാനത്തെത്താനും അവർക്ക് സാധിച്ചു.

നഗരപ്രദേശങ്ങളിലെ അഭ്യസ്തവിദ്യരായ വോട്ടർമാർ പുതിയ രാഷ്ട്രീയ കക്ഷികളെ പരീക്ഷിക്കാൻ തയ്യാറാണെന്നതിന് തെളിവാണ് ആ പ്രകടനം എന്ന് പാർട്ടി നേതാക്കൾ പറയുന്നു. “പരിമിതമായ സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് എംഎൻഎം അത് സാധിച്ചുവെങ്കിൽ, വിജയ് നേരിട്ട് മത്സരിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കൂ,” ടിവികെ സൗത്ത് ചെന്നൈ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പറഞ്ഞു. “എങ്കിലും, തികച്ചും വിരോധാഭാസമായ ഒരു കാര്യമുണ്ട്; പ്രധാനപ്പെട്ട ഒരു ടിവികെ പരിപാടി പോലും ഇതുവരെ വേളച്ചേരിയിൽ നടന്നിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
