
തിരുവനന്തപുരം: ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ഇത് മൂന്നു തവണയായതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സെക്രേട്ടറിയറ്റിന്റെ നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ ഒരു മണിക്കൂറോളം സമരമുഖമായി ഗതാഗതം പൂർണമായി നിലച്ചു.

ആശ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻകേന്ദ്രമന്ത്രി വി. മുരളീധൻ പ്രസംഗിക്കുമ്പോഴായിരുന്നു സമരക്കാരെത്തിയത്. നോർത്ത് ഗേറ്റിന് മുന്നിലെ ബാരിക്കേഡുകൾ മറിക്കുമെന്ന നിലയെത്തിയപ്പോഴായിരുന്നു ആദ്യ ജലപീരങ്കി പ്രയോഗം. രണ്ടാം തവണ സമരസ്ഥലത്തേക്ക് വെള്ളം ചീറ്റിയൊഴുകിയതോടെ ആശ വർക്കർമാരുടെ സമരത്തിന്റെ പിൻനിരയിലിരുന്ന സ്ത്രീകൾ കൈകോർത്തുനിന്ന് ഒപ്പമുള്ളവരെ സംരക്ഷിച്ചു.
ഒരുവശത്ത് വനിതപൊലീസും വലയം തീർത്തു. തുടർന്ന് സൗത്ത് ഗേറ്റ് ഭാഗത്തേക്കോടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ കടക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. സൗത്ത് ഗേറ്റിനുമുന്നിലെ പൊലീസ് ബാരിക്കേഡ് പ്രവർത്തകർ നടുറോഡിൽ കൊണ്ടുവന്ന് വലിച്ചിട്ടശേഷം അതിനുമുകളിൽ കയറി നിന്നാണ് മുദ്രാവാക്യം വിളിച്ചത്. ഇതിനിടെ വനിതപ്രവർത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല.
സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത് വലിയ സംഘർഷത്തിലേക്ക് നയിച്ചു. സെക്രട്ടേറിയറ്റ് വളപ്പിൽകടക്കാനുള്ള ശ്രമത്തിനിടെ ഉന്തുംതള്ളിലും കുഴഞ്ഞുവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ ഒപ്പമുള്ളവർ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ റിഷി എസ്. കൃഷ്ണൻ, രജിത് രവീന്ദ്രൻ, സജിത് മുട്ടപ്പാലം, ആർ.എസ്. വിപിൻ, അനീഷ് ചെമ്പഴന്തി, ശ്യാം വെള്ളറട, ഫൈസൽ നന്നാട്ട്കാവ്, നീതു വിജയൻ, സജ്ന ബി, റമീസ് ഹുസൈൻ, വീണ എസ് നായർ, ഗിരികൃഷ്ണൻ, ജില്ല ഭാരവാഹികളായ വിഷ്ണു എ.പി, സെയ്ദലി കായ്പ്പാടി, അക്രം അർഷാദ്, വിജയശ്രീ എസ്, മുനീൻ ബാലരാമപുരം, ദീനമോൾ, ടിനു പ്രേം, അസംബ്ലി പ്രസിഡൻറുമാരായ വിവേക് വി.എസ്, അഭിജിത്ത് ശ്രീകാര്യം, ബ്രഹ്മിൻ ചന്ദ്രൻ, ഫിറോസ് കുളപ്പട, അജസ് വർക്കല, താഹിർ നെടുങ്ങാട്, യൂസഫ് കല്ലറ, വിനീത് കൃഷ്ണ, ശരത് കോട്ടുകാൽ തുടങ്ങിയവർ പങ്കെടുത്തു.
എന്നാൽ, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമത്തെ ആശാവര്‍ക്കര്‍മാരുടെ സംഘടന തള്ളിപ്പറഞ്ഞു. എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെങ്കിലും പിന്തുണയുടെ പേരില്‍ നടക്കുന്ന അക്രമം അംഗീകരിക്കാന്‍ കഴിയില്ല. സമാധാനപരമായാണ് ആശ വർക്കർമാർ സമരം ചെയ്യുന്നതെന്നും സമരസമിതി വ്യക്തമാക്കി.
