
തിരുവനന്തപുരം: ജീവനക്കാരെ തട്ടിക്കൊണ്ടുപോയ കേസില്‍ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും (Krishna kumar) മകള്‍ ദിയയും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. പരാതിയില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തിരിക്കുന്നത്. ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസില്‍ ചലച്ചിത്രതാരം അഹാന ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍.
ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാരുടെ വിശദീകരണം.

കൃഷ്ണകുമാറിന്റെ മകള്‍ ദിയക്ക് തിരുവനന്തപുരം കവടിയാറില്‍ ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരികളെയും അവരുടെ ഭര്ത്താക്കന്മാരെയും, മെയ് 30ന് കൃഷ്ണകുമാറിന്റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിയും കേസും.
ഇവരുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാറിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം, കടയിലെ ക്യൂ ആര് കോഡ് തകരാറിലാണെന്ന് പറഞ്ഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ജീവനക്കാര്‍ക്കെതിരെയുള്ള കേസ്.
ആഭരണങ്ങള്‍ വാങ്ങിയ സുഹൃത്തുക്കള്‍ പറഞ്ഞാണ് തട്ടിപ്പറിഞ്ഞതെന്നും അതിന് ശേഷം പരാതി നല്‍കുമെന്ന് പറഞ്ഞതോടെ ഇവരും ഭര്ത്താക്കന്മാരും ദിയയുടെ ഫ്ളാറ്റിലെത്തി 30ന് 5 ലക്ഷം രൂപ തന്നു. പിന്നീട് കൂടുതല്‍ സംസാരിക്കാനായി കൃഷ്ണകുമാറിന്റെ ഓഫീസിലേക്ക് പോയി. അവിടെ വച്ച് മൂന്ന് ലക്ഷത്തി 82 ആയിരം രൂപയും തന്നു. അതിന് ശേഷം പിന്നീട് രാത്രിയില്‍ ദിയയെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി കൊടുത്തതെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം. സ്വന്തം മൊബൈലിലെ ക്യൂ ആര് കോഡിലേക്ക് ജീവനക്കാര്‍ പണം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും കൃഷ്ണകുമാര്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ നികുതി വെട്ടിക്കിലിന്റെ ഭാഗമായി ദിയ കണ്ടെത്തിയ മാര്‍ഗമായിരുന്നു തങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഇട്ടതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണംയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ആദ്യം പണം കൊടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോയി സ്ത്രീകളെ തടഞ്ഞുവെച്ചും മൂന്നരലക്ഷം കൂടി വാങ്ങിച്ചു. കൈയിലുണ്ടായിരുന്ന ആഭരണങ്ങള്‍ പണയംവച്ചാണ് തുക കൈമാറിയത്. അഹാന ഉള്‍പ്പടെ കൃഷ്ണകുമാറിന്റെ കുടുംബവും ജീവനക്കാരും ഭീഷണിപ്പെടുത്താനുണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ സഹായി പൊലീസാണെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു. കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ ജീവനക്കാരും പുറത്തുവിട്ടിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ജീവനക്കാര്‍ ആരോപിച്ചത്.