ബലാത്സംഗക്കേസിൽ റാപ്പർ വേടനെ ഇന്നും ചോദ്യം ചെയ്യും. തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയ വേടനെ ഇന്നലേയും ചോദ്യം ചെയ്തിരുന്നു. അഞ്ചര മണിക്കൂറോളം നേരമാണ് വേടനെ ചോദ്യം ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും വേടന് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് പീഡനപരാതികളിൽ ഒന്നിലാണ് വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്. യുവ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. സംഗീതഗവേഷകയായ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വേടൻ ജാമ്യം ലഭിച്ചതിന് ശേഷമാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

അതേസമയം കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തനിക്കെതിരെയുള്ള പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം. കേസ് അവസാനിച്ച ശേഷം എല്ലാം തുറന്നു പറയുമെന്നും ഇപ്പോൾ പ്രതികരിക്കില്ലെന്നും വേടൻ പറഞ്ഞിരുന്നു.

