
കോട്ടയം: സ്വന്തം പക്ഷത്തിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷവിമർശനം ഉയർത്തി നഗരസഭ വൈസ്ചെയർമാൻ ഗോപകുമാറിന്റെ ബജറ്റ് പ്രസംഗം. വലിയ ദുഃഖത്തോടെയും അപമാനഭാരത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ കൗൺസിൽ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇനിയങ്ങോട്ട് ശിലാസ്ഥാപന മാമാങ്കങ്ങൾ നടക്കാതിരിക്കട്ടെ’ – അദ്ദേഹം പറഞ്ഞു. ആശ പ്രവർത്തകർക്ക് പ്രതിമാസം 2000 രൂപ വേതനം കൂട്ടിയത് ഒഴിച്ചാൽ മറ്റൊരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായില്ല.

കോൺഗ്രസിന്റെ മുതിർന്ന നേതാവുകൂടിയായ ഗോപകുമാറിന്റെ അസാധാരണമായ നടപടി കൗൺസിൽ നിശ്ശബ്ദമായി കേട്ടു. ബഹളം ഒന്നുമില്ലാതെ അദ്ദേഹം ബജറ്റ് വായന പ്രസംഗത്തിൽ ഒതുക്കി. വരവ്-ചെലവ് കണക്ക് അവതരിപ്പിച്ച ബജറ്റ് പുതിയ പദ്ധതികൾ ഒഴിവാക്കി.
ആക്ഷേപങ്ങൾ;
* കഴിഞ്ഞ നാല് വർഷംകൊണ്ട് കോട്ടയത്തിന്റെ മുഖച്ഛായ മാറ്റാമായിരുന്ന ഒട്ടേറെ ബജറ്റ് നിർദേശങ്ങൾ ആരുടെയൊക്കെയോ സമ്മർദങ്ങൾക്ക് വിധേയപ്പെട്ട് തുടർനടപടി സ്വീകരിക്കാതെ പാഴാക്കിക്കളഞ്ഞു.

* ധനകാര്യകമ്മിറ്റിയിലെ അംഗങ്ങൾ ചർച്ച ചെയ്ത് അംഗീകരിച്ച് കൗൺസിൽ പരിഗണനയ്ക്ക് സമർപ്പിച്ച ഒട്ടേറെ നിർദേശങ്ങൾ നിരന്തരം അവഗണിച്ചു.
* ധനകാര്യകമ്മിറ്റിയെയും അതിന്റെ ചെയർമാനായ തന്നെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതിനാണ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില അംഗങ്ങൾ നിരന്തരം ശ്രമിച്ചത്.
*മറ്റ് സമിതികളുടെ തീരുമാനങ്ങൾ എല്ലാം രാഷ്ട്രീയഭേദമെന്യേ അംഗീകരിച്ചു.
* ഉയർന്ന പ്രതിഭാധനന്മാരോടൊത്ത് പ്രവർത്തിച്ച അനുഭവസമ്പത്തുള്ള തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. ധനകാര്യകമ്മിറ്റിയിൽ ഒരുമിച്ചിരുന്ന് തീരുമാനങ്ങളെടുക്കുന്ന ഭരണ-പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗങ്ങളിൽ ഒരക്ഷരംപോലും ഉരിയാടാതെ ധനകാര്യക്കമ്മിറ്റി തീരുമാനങ്ങളെ ഒന്ന് രണ്ട് വ്യക്തികളുടെ താത്പര്യങ്ങൾക്കനുസൃതമായി അട്ടിമറിക്കുന്നതിന് കൂട്ടുനിന്നു.
* അണ്ടർ ഗ്രൗണ്ട് പാർക്കിങ് സൗകര്യത്തോടെ തിരുനക്കര ബസ്ബേ കം-മുനിസിപ്പൽ ഓഫീസ് കം-ഷോപ്പിങ് കോപ്ളക്സ് പദ്ധതി രണ്ട് കൗൺസിലർമാർ ചേർന്ന് അട്ടിമറിച്ചു.
* അന്തർദേശീയ നിലവാരത്തിൽ നിർമാണം നടത്തണമെന്ന ലക്ഷ്യത്തിൽ കൗൺസിൽ തീരുമാനപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 23 ആർകിടെക്ട് സ്ഥാപനങ്ങളിലെ പ്രതിനിധികളെ രൂപരേഖ അവതരിപ്പിക്കാൻ ക്ഷണിച്ചു. ആദ്യ സ്ഥാപന പ്രതിനിധി കൗൺസിൽ യോഗത്തിൽ അവതരണം നടത്തുമ്പോൾ ആ വ്യക്തിയെ ചില കൗൺസിലർമാർ വിരട്ടിയോടിച്ചു.
* ഹൈക്കോടതിയിൽ നഗരസഭയ്ക്കെതിരേ കേസ് നൽകിയ ഒരു തരികിട സ്ഥാപനത്തിന് ഏറ്റവും കൂടുതൽ മാർക്ക് നൽകണമെന്നാണ് ഇവാല്യുവേഷൻ കമ്മിറ്റിയിലെ ഒരംഗത്തോട് ഒന്നുരണ്ട് കൗൺസിലർമാർ ആവശ്യപ്പെട്ടത്.
* ബോട്ടിൽ ബൂത്ത് സ്ഥാപിക്കുകയെന്നത് 2024-2025 ബജറ്റ് നിർദേശമായിരുന്നു. കോട്ടയം റൗണ്ട് ടേബിൾ സംഘടന 121-ഉം ലേഡീസ് സർക്കിൾ സംഘടന 86-ഉം ചേർന്ന് മൂന്ന് ബോട്ടിൽ ബൂത്തുകൾ സ്പോൺസർ ചെയ്ത് കൈമാറിയതിന്റെ ഉദ്ഘാടന വാർത്തയിൽ അത് നഗരസഭയുടെ പദ്ധതിയായി ചിത്രീകരിക്കപ്പെട്ടു.
ഈ സമിതി അധികാരത്തിൽ വന്ന 2021-’22 മുതലുള്ള ബജറ്റുകളിലെ പ്രഖ്യാപനങ്ങളിൽ നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക അദ്ദേഹം മുന്നോട്ടുവെച്ചു. ഇവയാണ് അത്.
2021-2022
തിരുനക്കര ബസ്ബേ കം ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്, കഞ്ഞിക്കുഴി ബസ്ബേ കം ഷോപ്പിങ് കോംപ്ലക്സ്, പാക്കിൽ ഷോപ്പിങ് കോംപ്ലക്സ്
നെഹ്റു സ്റ്റേഡിയം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം
പഴയ പച്ചക്കറി മാർക്കറ്റിൽ ആധുനിക നിലവാരത്തിലുള്ള കംപ്യൂട്ടറൈസ്ഡ് പാർക്കിങ് പ്ലാസ
മുട്ടമ്പലം ശ്മശാന നവീകരണം
ഗാന്ധിനഗർ-മെഡിക്കൽ കോളേജ് റോഡിൽ വോക്ക് വേ
കുളപ്പുരകടവിൽ വള്ളംകളി പവിലിയനും സാംസ്കാരിക കേന്ദ്രവും
വൈദ്യുതി ചാർജ് ലാഭിക്കാൻ മുനിസിപ്പൽ ഓഫീസുകളിൽ സോളാർ സംവിധാനം
ബിറ്റുടെക് റോഡ് റിപ്പയർ മിക്സ് ഉപയോഗിച്ച് മുനിസിപ്പൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് റണ്ണിങ് കോൺട്രാക്ട് സംവിധാനം.
നഗരസൗന്ദര്യവത്കരണവും ഫുട്പാത്ത് നവീകരണവും
2022-2023
2021-’22-ൽ നിർദേശിക്കപ്പെട്ട തിരുനക്കര-കഞ്ഞിക്കുഴി പാക്കിൽ ഷോപ്പിങ് കോംപ്ലക്സുകൾ
മുട്ടമ്പലം ശ്മശാനം നവീകരണം.
നെഹ്റു പാർക്ക് നവീകരണം.
കോൾഡ് മിക്സസ് ഷെൽമാക് ടാർ മിശ്രിതം ഉപയോഗിച്ചുള്ള റോഡുകളുടെ അറ്റകുറ്റപ്പണി.
വയസ്കര കുന്നിൽ നഗരസഭ വക സ്ഥലത്ത് ഫ്ളാറ്റ് നിർമിച്ച് തനത് വരുമാനവർധന.
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ.
2023-2024
വഴിയോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ ഐഎ ക്യാമറ സ്ഥാപിക്കൽ.
തിരുനക്കര, കഞ്ഞിക്കുഴി, പാക്കിൽ ഷോപ്പിങ് കോംപ്ലക്സുകൾ
നെഹ്റു സ്റ്റേഡിയം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം
തിരക്കേറിയ സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളോട് ചേർന്ന് ബയോ ടോയ്ലറ്റ്
ശാസ്ത്രിറോഡ്, ഈരയിൽകടവ്-മണിപ്പുഴ ഇടനാഴി സൗന്ദര്യവത്കരണം.
ഗാന്ധി സ്ക്വയറിനോട് ചേർന്നുള്ള പബ്ലിക് ലൈബ്രറി ജങ്ഷനിലെ ഓടയുടെയും നടപ്പാതയുടെയും നവീകരണം
2024-2025
ഡിബിഫുട് (ഡിസൈൻ, ബിൽറ്റ്, ഫിനാൻസ്, ഔൺ, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ തിരുനക്കര, കഞ്ഞിക്കുഴി, പാക്കിൽ ഷോപ്പിങ് കോംപ്ലക്സുകൾ, ലോകോത്തര നിലവാരത്തിൽ നെഹ്റു സ്റ്റേഡിയം നവീകരണം.
പ്ലാസ്റ്റിക്, പി.വി.സി., ഡയപ്പറുകൾ എന്നിവയിൽനിന്ന് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്ന കേന്ദ്ര ഗവ. സ്ഥാപനമായ എൻഐടിയുടെ പ്ലാസ്റ്റിക് ടു പവർ പദ്ധതി
ഡിബിഫുട് വ്യവസ്ഥയിൽ പച്ചക്കറി മാർക്കറ്റിൽ മൾട്ടിലെവൽ പാർക്കിങ് പ്ലാസ
നെഹ്റു പാർക്ക് ലഘുഭക്ഷണശാലയും ഐസ്ക്രീ പാർലറും ഉൾപ്പെടുത്തി ആധുനികവത്കരണം.
ശാസ്ത്രി റോഡ് സൗന്ദര്യവത്കരണം.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ വാട്ടർലെസ് യൂറിനലുകൾ.
കോൾഡ് മിക്സ് ഷെൽമാക് ടാറിങ്
തിരുവാതുക്കൽ എ.പി.ജെ. അബ്ദുൾകലാം ഓഡിറ്റോറിയത്തിനോട് ചേർന്ന് ഓപ്പൺ ജിംനേഷ്യം