
കോഴിക്കോട്: താമരശ്ശേരിയിലെ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവ് കണ്ടെടുത്ത് പൊലീസ്. ഷഹബാസിന്റെ തലക്കടിച്ചതെന്ന് കരുതുന്ന നഞ്ചക്കാണ് പ്രധാന പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. പ്രതികളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തു.

കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ തലയോട്ടി തകർന്നിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. നഞ്ചക്ക് ആയിരിക്കാം ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.
ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

ഇവർക്ക് തിങ്കളാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.